Tuesday, 11 July 2017

വർഷങ്ങൾക്ക് മുൻപ്


ക്യാമറകൾക്ക് കണ്ണ് വയ്ക്കുന്നതിന്
മുൻപുള്ള മഹാനഗരം .
സൈൻ ബോർഡുകളിൽ
ഓസിമാന്റിയസ്സിനെ ഓർമ്മപ്പെടുത്തുംപോലെ
തുരുമ്പിച്ച രേഖകൾ, നേർക്കാഴ്ച്ചകൾ.

പകലും രാത്രിയും വേറിടാതെ കാക്കുന്ന
കൃത്രിമ വെളിച്ചങ്ങൾ, എല്ലാം
പിൻതുടരുന്നു നീളൻ നിഴലുകൾ.

പുറകിലൂടെ പാഞ്ഞെത്തുന്നൊരു
കൂർത്ത കത്തിതൻ നിഴലിലൂടെ
ഒരാൾ മറിഞ്ഞു വീഴുന്നു ,
നനഞ്ഞ കത്തി തിരക്കിലേയ്ക്ക് ഉൾവലിയുന്നു.

ഒന്നുമറിയാത്ത പോൽ നഗരം
ദൈവത്തിന്റെ പ്രതിരൂപമെന്നപോൽ
ഒറ്റവലിയ്ക്ക് സത്യത്തെ കുടിച്ചു തീർക്കുന്നു.

വിലപേശലിനിടയിൽ പെണ്ണൊരാൾ തെറിപ്പാട്ടുമായ്
മാന്യന്റെ പോക്കറ്റ് വലിച്ചുകീറുന്നു.

ആളുകളുടെ കണ്ണുകൾ ചെരിഞ്ഞിരുന്നെങ്കിലും,
ആസ്വാദനത്തിന്റെ പരിഹാസച്ചിരി
ചുണ്ടിൽ പുരട്ടിയിരുന്നെങ്കിലും,
ദിശതെറ്റാതൊഴുകാൻ മറന്നില്ല യാത്രികർ.

ആദ്യമായ്, നഗരം കണ്ട എന്റെയീ പാതിര
വിറയലോടെ , വീട്ടിലേയ്ക്കുള്ള വണ്ടി കയറുന്നു.

No comments:

Post a Comment